2014, സെപ്റ്റംബർ 24, ബുധനാഴ്‌ച

മുറത്തിൽചവിട്ടിയാൽകാളകുത്തുമോ-പ്രധാന താരം(Main story22.9.2014)

ില്ല് - നിറം-7 (22.9.2014)

 

മുറത്തിൽ ചവിട്ടിയാൽ കാള കുത്തുമോ?!!! 

                                       

                 അന്ധവിശ്വാസങ്ങളില്ലാത്ത മനുഷ്യർ ഈ ഭുമുഖത്തുണ്ടാകുമെന്നു തോന്നുന്നില്ല. തലമുറകളിലൂടെ പ്രചരിക്കുന്ന ചില അന്ധവിശ്വാസങ്ങൾ ശുദ്ധമണ്ടത്തരമാണെങ്കിലും പലതിന്റെ പിന്നിലും ചില നല്ല ഉദ്ദേശ്യങ്ങൾ കാണും. നേരേ ചൊവ്വെ പറഞ്ഞാൽ അനുസരിക്കാത്ത പല കാര്യങ്ങളും വിശ്വാസത്തിന്റെ  പരിവേഷം നൽകിയാൽ മിക്കവരും അനുസരിക്കും!!! അതാണ് ഈ കമ്പ്യൂട്ടർ യുഗത്തിലും അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നതിനു കാരണം!!!

                 ചില അന്ധവിശ്വാസങ്ങളും അവയുടെ പിന്നിലെ രഹസ്യങ്ങളും പരിശോധിക്കാം.   

                  കുളത്തിലും തോട്ടിലും കാണുന്ന തവളകളെ കല്ലെടുത്തെറിയുന്നത് കുട്ടികളുടെ വിനോദമാണ്. പഴമക്കാർ ഇതു കണ്ടാൽ ഉടൻ പറയും -“തവളയെ എറിഞ്ഞാൽ അമ്മയുടെ ദേഹത്ത് നീരു വരും!”. ഇതു കേട്ടാൽ‌പ്പിന്നെ ആരെങ്കിലും കല്ലെറിയുമോ? പണ്ടുള്ളവർക്കറിയാം, കൊതുകിനെയും വിട്ടിലിനെയും പിടിച്ചു തിന്ന് തവളകൾ ചെയ്യുന്ന സേവനത്തെപ്പറ്റി. അങ്ങനെയുള്ള തവളകളുടെ നിലനിൽ‌പ്പിന് ഈ അന്ധവിശ്വാസം തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

 
                 ‘മുറത്തിൽ ചവിട്ടിയാ‍ൽ കാള കുത്തും’. അരിയും പയറുമൊക്കെ പാറ്റുന്ന മുറത്തിൽ ചവിട്ടുന്ന വികൃതികളെ അടക്കാൻ ഇതിലും നല്ലൊരു ഭീഷണിയുണ്ടോ?
 
                 ‘വെള്ളത്തിൽ മൂത്രമൊഴിച്ചാൽ കല്യാണത്തിന് മഴപെയ്യും’ എന്നൊരു വിശ്വാസമുണ്ട്. ഇതിന്റെ രഹസ്യം അറിയണ്ടേ? പണ്ടു കാലത്ത് എല്ലായിടത്തും കിണറില്ലായിരുന്നു. വെള്ളത്തിനു വേണ്ടി കുളങ്ങളെയും നദികളെയും തോടുകളെയുമാണ് മിക്കവരും ആശ്രയിച്ചിരുന്നത്. ഈ ജലാശയങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുന്നവരെ തുരത്താൻ ഈ അന്ധവിശ്വാസം പ്രയോജനകരമായി.

                 ‘കല്ലാടും വീട്ടിൽ നെല്ലാടുകയില്ല!’ വീട്ടിലിരുന്ന് കൊത്തങ്കല്ലു കളിക്കുന്നവരെ വിരട്ടാൻ മുത്തശ്ശിമാർ ഇങ്ങനെ പറയാറുണ്ട്. കുട്ടികൾ പഠിത്തം കളഞ്ഞും ജോലിക്കു പോകേണ്ടവർ അതു ചെയ്യാതെയും കല്ലു കളിച്ചിരിക്കുന്നത് ശരിയല്ലല്ലോ.

                 തേങ്ങ ഉടച്ചതിനു ശേഷം മലർത്തിവയ്ക്കുന്നത് ദോഷമാണ്. അത് മരണത്തെ ക്ഷണിച്ചു വരുത്തുമത്രേ! ഉടച്ച തേങ്ങ മലർത്തി വച്ചാൽ അതിൽ ഈച്ചയും മറ്റു ക്ഷുദ്രജീവികളും വന്നിരിക്കും. അല്ലെങ്കിൽ പല്ലിയോ മറ്റോ കാഷ്ടിച്ചേക്കാം. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു വിശ്വാസം പ്രചരിപ്പിക്കുന്നത്.

                 മഞ്ഞച്ചേര വീട്ടിൽ വരുന്നത് നല്ലതാണത്രേ. എന്താണു കാര്യമെന്നു പറയുന്നില്ല. എലിശല്യം കൂടുതലുള്ള വീടുകളിൽ ചേര കയറാറുണ്ട്. നിരുപദ്രവകാരിയായ ചേര എലികളെ പിടിച്ചു തിന്ന് നമ്മെ സഹായിക്കുന്നു. വീട്ടിൽ കയറിയ ചേര അന്ധവിശ്വാസത്തിന്റെ ബലത്തിൽ സ്വന്തം തടി രക്ഷിക്കുന്നു.

                 മുഖം നോക്കുന്ന കണ്ണാടിയുമായി ബന്ധപ്പെട്ട് ധാരാളം അന്ധവിശ്വാസങ്ങളുണ്ട്. കണ്ണാടി താഴെ വീണുടഞ്ഞാലും പൊട്ടിയ കണ്ണാടിയിൽ മുഖം നോക്കിയാലുമൊക്കെ കഷ്ടകാലം വരുമത്രേ. ഈ വിശ്വാസം കണ്ണാടി ഉടയാതെ കൈകാര്യം ചെയ്യാൻ പ്രേരിപ്പിക്കും.

                 രാത്രിയിൽ കണ്ണാടി നോക്കിയാൽ സൌന്ദര്യം കുറയുമെന്നു കേട്ടിട്ടില്ലേ?! ഉറങ്ങാൻ പോകുമ്പോൾ കണ്ണാടി നോക്കി വെറുതെ ഒരുങ്ങിച്ചമയേണ്ട എന്നു പറഞ്ഞാൽ ആരും അനുസരിക്കില്ല. പക്ഷേ സൌന്ദര്യം പോകുമെന്ന് കേട്ടാൽ‌പ്പിന്നെ ആരെങ്കിലും കണ്ണാടിക്കു മുന്നിൽ നിൽക്കുമോ?   

                  പൂച്ച വീട്ടിൽ കയറിവന്നാൽ ഐശ്വര്യമുണ്ടാകുമത്രേ. എലികൾ വിളയാടുന്ന വീട്ടിൽ പൂച്ച കയറുന്നത് നല്ലതാണല്ലോ. എന്നാൽ പട്ടികയറുന്നത് ദോഷമാണു പോലും. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടിക്ക് പേ വിഷബാധയുണ്ടെങ്കിൽ പ്രശ്നമാകില്ലേ.  

 
                 അത്താഴത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ആത്മാവ് രാത്രിയിൽ വെള്ളം കുടിക്കാൻ പോകുമെന്ന് പറയാറുണ്ട്. ആത്മാവ് കുടത്തിലിറങ്ങി വെള്ളം കുടിക്കുമ്പോൾ ആരെങ്കിലും കുടം അടച്ചാൽ ആൾ മരിക്കുമത്രേ! ഈ വിശ്വാസത്തിനു പിന്നിലെ സയൻസ് എന്താണെന്നല്ലേ. ‘അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം’ എന്ന ഉപദേശം സ്വീകരിക്കാതെ നേരെ കട്ടിലിലേക്ക് മറിയുന്നവരുടെ ദഹനപ്രക്രിയയെ സഹായിക്കാൻ കൂടുതൽ വെള്ളം വേണം. മരണത്തെപ്പേടിച്ചെങ്കിലും വെള്ളം കുടിക്കുമല്ലോ.
 

                അടുക്കളയുമായി ബന്ധപ്പെട്ട് ചില അന്ധവിശ്വാസങ്ങളുണ്ട്. അരകല്ല് കിടുക്കിയാൽ അയലുമുടിയുമത്രേ. സന്ധ്യാസമയത്ത് അരകല്ലിൽ കുഴവി കൊണ്ട് ഇടിച്ച് ശബ്ദമുണ്ടാക്കുന്നത് അയൽക്കാർക്ക് ദോഷമുണ്ടാക്കും പോലും. കുട്ടികൾ പഠിക്കുകയും പ്രാർത്ഥന ചൊല്ലുകയുമൊക്കെ ചെയ്യുന്ന നേരത്ത് അരകല്ലിന്റെ ശബ്ദം അസഹ്യമാകാതിരിക്കാൻ പ്രചരിപ്പിച്ച അന്ധവിശ്വാസമാണിത്.

                 ഉപ്പു പാത്രം താഴെവീണു പൊട്ടുന്നത് ദുശ്ശകുനമാണ്. ആഹാരത്തിൽ ഉപ്പിന്റെ പ്രാധാന്യം അറിയാമല്ലോ. ഉപ്പ് ചീത്തയാകാതിരിക്കാൻ ഈ അന്ധവിശ്വാസം സഹായിച്ചു.

                 കട്ടിലിലിരുന്ന് കാലാട്ടിയാൽ അച്ഛന് ദോഷമുണ്ടാകും എന്ന് കേട്ടിട്ടില്ലേ? പണ്ടുകാലത്ത് അപ്പൂപ്പന്മാരും അമ്മൂമ്മമാരും തങ്ങളുടെ തുപ്പൽകോളമ്പി കട്ടിലിനടിയിലാണ് സൂക്ഷിച്ചിരുന്നത്. “മക്കളേ... കാലാട്ടരുതേ, കോളമ്പി മറിയും...” -എന്നു പറഞ്ഞാൽ ആരെങ്കിലും അനുസരിക്കുമോ?!! കോളാമ്പി മറിയാതിരിക്കാൻ അവരുടെ തലയിലുദിച്ചതാണ് ഈ ചൊല്ല്!

                 ‘തവള കരഞ്ഞാൽ മഴപെയ്യും’ എന്നാണ് വിശ്വാസം. കൊടും വേനലിൽ‌പ്പോലും തവള കരഞ്ഞാൽ താമസിയാതെ മഴപെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അപ്പോൾ ഇത് അന്ധവിശ്വാസമാണോ? ഭൂമികുലുക്കവും ഉരുൾപൊട്ടലും കൊടുങ്കാറ്റും വരുന്നത് ഉറുമ്പ്, പന്നി, കന്നുകാലികൾ തുടങ്ങിയവ മുൻകൂട്ടിമനസ്സിലാക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. അപ്പോൾപ്പിന്നെ തവളയ്ക്ക് മഴമുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവില്ലെന്ന് ആരു കണ്ടു!!

                 പട്ടി ഓരിയിട്ടാലും കാലൻ കോഴി കൂകിയാലും കാലൻ വരുമെന്ന് പലരും വിശ്വസിക്കുന്നു. പച്ചവിട്ടിൽ (പച്ചക്കുതിര) ദേഹത്തു ചാടിയാൽ പണം കിട്ടും. കരിമ്പൂച്ച കുറുകെ ചാടുന്നത് ദുശ്ശകുനമാണ്. ഉപ്പൻ(ചെമ്പോത്ത്) കരയുന്നത് നല്ല ശകുനം. എന്തെങ്കിലും പറയുന്ന സമയത്ത് പല്ലി ചിലച്ചാലോ മണിമുഴങ്ങിയാലോ തുമ്മിയാലോ പറയുന്ന കാര്യം സത്യമാകും. കാക്ക വിരുന്നുവിളിച്ചാലോ പൂച്ച കൈകൊണ്ട് മുഖം കഴുകിയാലോ ഏതു ദിക്കിലേക്കാണോ തിരിഞ്ഞിരിക്കുന്നത് ആ ദിക്കിൽ നിന്ന് വിരുന്നുകാർ വരും. 

                 മുല്ലയും ശീമപ്ലാവും കറിവേപ്പും ഏത്തവാഴയും നാരകവുമൊക്കെ സ്വന്തം കൈ കൊണ്ട് സ്വന്തം വീട്ടിൽ നട്ടുപിടിപ്പിക്കരുത്, രാവിലെ കിഴക്കോട്ടും വൈകുന്നേരം പടിഞ്ഞാറോട്ടും മുറ്റമടിക്കരുത്, തല വടക്കോട്ടുവച്ച് കിടന്നുറങ്ങരുത്, സന്ധ്യാസമയത്ത് നടവാതിലിൽ ഇരിക്കരുത്, സന്ധ്യക്ക് വിളക്ക് കൊളുത്തുന്ന സമയത്ത് ഭക്ഷണം കഴിക്കുകയോ തുണി കല്ലിൽ അടിച്ച് കഴുകുകയോ ചെയ്യരുത്. തുടങ്ങി ധാരാളം അന്ധവിശ്വാസങ്ങൾ പ്രചരിക്കുന്നുണ്ട്! ഇവയ്ക്കു പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. 

 
                 നമുക്ക് സത്യം അറിയില്ല എന്ന ഒറ്റക്കാരണത്താൽ പല വിശ്വാസങ്ങളെയും അന്ധവിശ്വാസം എന്നു മുദ്രകുത്താൻ വരട്ടെ! പല അന്ധവിശ്വാസങ്ങളും ‘കയ്പ്പൻ കുഴമ്പിൽ മുക്കിയെടുത്ത പഞ്ചാരമിഠായി’കളാണ്. നാം ക്ഷമയോടെ അതിന്റെ പിന്നിലെ രഹസ്യം കണ്ടെത്തുകയാണ് വേണ്ടത്.        

- വിപിൻ.ജി.നാഥ് പേയാട്

              അന്ധവിശ്വാസങ്ങളെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ